വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം.മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടുവീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ,എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ മോഡൽ സ്കൂളിലാണ് മോഹൻലാൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മോഹൻലാൽ. സ്കൂൾ വിദ്യാഭ്യാസക്കാലത്ത് തന്നെ നാടകങ്ങളിലും മറ്റും അഭിനയിക്കുമായിരുന്നു. ആറാം ക്ലാസിലായിരുന്നപ്പോൾ മോഹൻലാൽ സ്കൂളിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇത് സാധാരണ സ്കൂളിലെ മുതിർന്ന വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന ഒരു പുരസ്കാരമായിരുന്നു. മോഹൻലാലിന്റെ ഉപരിപഠനം തിരുവനന്തപുരത്തെഎം.ജി കോളേജിൽ ആയിരുന്നു.
കോളേജിൽ ഒപ്പമുണ്ടായിരുന്ന പലരും, പ്രത്യേകിച്ച് പ്രിയദർശൻ, മണിയൻപിള്ള രാജു തുടങ്ങിയവർ മോഹൻലാലിന്റെ അഭിനയ ജീവിതത്തിൽ നിർണായക പങ്കു വഹിച്ചതിനൊപ്പം മലയാള സിനിമയിൽ സ്വന്തമായ സ്ഥാനം ഉറപ്പിച്ചവരുമാണ്.
മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം(ചലച്ചിത്രം1978) ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമ്മാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമ്മിച്ചത്.മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യകഥാപാത്രമാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച് പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. മാളിയംപുരക്കൽ ചാക്കോ പുന്നൂസ് ( നവോദയ അപ്പച്ചൻ ) സംവിധാനം ചെയ്ത മോഹൻലാൽ അഭിനയിച്ച എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു. ആദ്യ ചിത്രം പുറത്തിറങ്ങുമ്പോൾ മോഹൻലാലിന് 20 വയസ്സായിരുന്നു പ്രായം.

ആദ്യചിത്രത്തിൽ വില്ലൻ വേഷമായിരുന്നു മോഹൻലാലിന്. ഈ ചിത്രത്തിൽ നായകനായി അഭിനയിച്ചത് ശങ്കർ ആയിരുന്നു. സംവിധാനം ചെയ്തത്ഫാസിലും. മഞ്ഞിൽ വിരിഞ്ഞ പൂക്കളിനു ശേഷം മോഹൻലാലിന് ധാരാളം അവസരങ്ങൾ ലഭിക്കുകയുണ്ടായി. 1983-ൽ 25-ഓളം ചിത്രങ്ങളിൽ മോഹൻലാൽ അഭിനയിക്കുകയുണ്ടായി. ആ കാലഘട്ടത്തിൽ മോഹൻലാലിന്റെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമായിരുന്നു ഉയരങ്ങളിൽ, ഐ.വി. ശശിസംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ തിരക്കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ എം.ടി വാസുദേവൻ നായരായിരുന്നു. സാവധാനം, പ്രതിനായകവേഷങ്ങളിൽ നിന്ന് നായകവേഷങ്ങളിലേക്ക് മാറിയ ലാൽ, തുടർന്ന് കാമ്പുള്ളതും ഹാസ്യംകലർന്നതുമായ നായകവേഷങ്ങൾ കൈകാര്യം

ചെയ്യുവാൻ തുടങ്ങി. ഇത്തരം മോഹൻലാൽ ചിത്രങ്ങൾ കൂടുതലായും സംവിധാനം ചെയ്തത് പ്രശസ്തസംവിധായകനും, മോഹൻലാലിന്റെ സുഹൃത്തുമായ പ്രിയദർശനായിരുന്നു. പ്രിയദർശന്റെ ആദ്യ ചിത്രമായ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിൽ മോഹൻലാൽ ഒരു പ്രധാനവേഷം ചെയ്തിട്ടുണ്ട്. ചിത്രം കിലുക്കം, മിന്നാരം, തേന്മാവിൻ കൊമ്പത്ത്, തുടങ്ങിയ ചിത്രങ്ങൾ മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിന്റെ വിജയചിത്രങ്ങളിൽ പ്രധാനങ്ങളാണ്.
1986 മുതൽ 1995 വരെയുള്ള കാലഘട്ടം മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്നതാണ്. ഈ കാലഘട്ടത്തിലാണ് നല്ല തിരക്കഥയും, സംവിധാനവും, അഭിനയവും കൂടിച്ചേർന്ന നല്ല ചലച്ചിത്രങ്ങൾ കൂടുതലായും പിറവിയെടുത്തത്[7]. ഈ കാലഘട്ടത്തിലാണ് മോഹൻലാലിന്റെ അഭിനയമികവ് പ്രകടമാക്കുന്ന നിരവധി ചലച്ചിത്രങ്ങൾ ധാരാളമായി പുറത്തിറങ്ങിയത്. ഈ കാലഘട്ടത്തിൽ മികച്ച സംവിധായകരോടൊപ്പവും, മികച്ച തിരക്കഥാകൃത്തുക്കളോടൊപ്പവും പ്രവർത്തിക്കാൻ മോഹൻലാലിന് സാധിച്ചു.

മലയാള ചലച്ചിത്രവേദിയിൽ മോഹൻലാലിന്റെ മികച്ച വർഷങ്ങളിൽ ഒന്നാണ് 1986. ഈ വർഷത്തിൽ പുറത്തിറങ്ങിയ ടി.പി. ബാലഗോപാലൻ എം.എ.എന്ന സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ആദ്യമായി മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി. പിന്നീട് പുറത്തിറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രം മോഹൻലാലിന് ധാരാളം ആരാധകരെ നേടിക്കൊടുത്തു.

ഈ ചിത്രവും വൻവിജയമായിരുന്നു. ഈ ചിത്രം മൂലം മോഹൻലാൽ മലയാളസിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്കുയർന്നു. മോഹൻലാൽ ഒരു അധോലോകനായകന്റെ വേഷം കൈകാര്യം ചെയ്ത ഈ ചിത്രം സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. ഇതേ വർഷത്തിലാണ് താളവട്ടംഎന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മാനസികനില തെറ്റിയ ഒരു യുവാവിന്റെ വേഷമായിരുന്നു മോഹൻലാലിന്. വാടകക്കാർ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു വീട്ടുടമസ്ഥന്റെ വേഷം ചെയ്ത സന്മനസ്സുള്ളവർക്ക് സമാധാനം എന്ന ചിത്രവും, ഒരു പത്രപ്രവർത്തകനായി അഭിനയിച്ച പഞ്ചാഗ്നി എന്ന ചിത്രവും,
മുന്തിരിത്തോട്ടം മുതലാളിയുടെ വേഷം ചെയ്ത നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രവും, ഒരു ഗൂർഖയായി വേഷമിട്ട ഗാന്ധി നഗർ സെക്കൻറ് സ്ട്രീറ്റ് എന്ന ചിത്രവും, ആ കാലഘട്ടത്തിലെ വമ്പിച്ച വിജയം നേടിയ ചലച്ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലാണ് വന്നതെങ്കിലും പിന്നീട് നായക വേഷങ്ങൾ നന്നായി ചെയ്തു തുടങ്ങിയതു മുതൽ അദ്ദേഹം മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി.

രചന - സംവിധാന ജോടിയായ ലോഹിതദാസ്-സിബി മലയിൽ കൂട്ടുകെട്ടിന്റെ ചിത്രങ്ങൾ മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. കിരീടം എന്ന ചിത്രത്തിലെ സേതുമാധവൻ എന്ന കഥാപാത്രം ഇതിലൊന്നാണ്. ഒരു പോലീസുകാരനാവാൻ ആഗ്രഹിക്കുകയും പിന്നീട് സാഹചര്യങ്ങൾ മൂലം ഒരു കുറ്റവാളി ആയിത്തീരുകയും ചെയ്യുന്ന ഒരു കഥാപാത്രമാണ് സേതുമാധവൻ. 1989-ൽ ദേശീയ ചലച്ചിത്രപുരസ്കാര ജൂറിയുടെ പ്രത്യേകപരാമർശം ഈ ചിത്രത്തിലെ അഭിനയത്തിന് ലാലിന് ലഭിച്ചിരുന്നു. ഭരതം എന്ന ചിത്രത്തിലെ ഗോപി എന്ന കഥാപാത്രവും ഇക്കാലത്തെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. ഒരു ശാസ്ത്രീയസംഗീതജ്ഞനായ ഗോപിയുടെയും തന്റെ ഉയർച്ചയിൽ അസൂയകാരണം വീടുവിട്ടുപോകുകയും മരണമടയുകയും ചെയ്യുന്ന സഹോദരന്റേയും കഥയാണ് ഭരതം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലാലിന് നേടിക്കൊടുത്തു.
രചന- സംവിധാന ജോടിയായ ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവരുടെ കൂടെ സാമൂഹികപ്രാധാന്യമുള്ള വരവേൽപ്പ് എന്ന ചിത്രത്തിലും മോഹൻലാൽ അഭിനയിച്ചു. ഗൾഫിൽ നിന്ന് തിരിച്ചുവരുന്ന ഒരു യുവാവിന്റെ വേഷമാണ് ഇതിൽ ലാൽ അഭിനയിച്ചത്. പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രങ്ങളിൽ ഒരു സാധാരണ കാമുക നായകവേഷങ്ങളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രത്തിലെ എക്കാല ഹിറ്റുകളിൽ ഒന്നായ ചിത്രം എന്ന ചിത്രത്തിലെ ലാലിന്റെ അഭിനയം വളരെ ശ്രദ്ധേയമായി. ഈ ചിത്രം എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ 365 ദിവസത്തിലധികം തുടർച്ചയായി പ്രദർശിപ്പിച്ചു ചരിത്രം സൃഷ്ടിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രഞ്ജിനി ആയിരുന്നു നായിക.
1993-ൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ചു. ഇത് സാമ്പത്തികമായി വിജയിക്കുകയും, ധാരാളം ജനശ്രദ്ധ നേടുകയും ചെയ്ത ഒരു ചിത്രമായിരുന്നു. മലയാളത്തിലെ മികച്ച എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, പത്മരാജൻ എന്നിവരുടെ കഥാപാത്രങ്ങളുടെ ചലച്ചിത്രാവിഷ്കാരത്തിൽ ലാൽ നായകനായിട്ടുണ്ട്. അമൃതം ഗമയ എന്ന ചിത്രത്തിലെ ഡോക്ടറുടെ കഥാപാത്രം ഇതിലൊന്നാണ്.
1993-ൽ അഭിനയിച്ച മറ്റൊരു ചിത്രമായ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി, ശോഭന എന്നിവരോടൊപ്പം അഭിനയിച്ചു. ഈ ചിത്രം ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടുകയുണ്ടായി. 90-കളിൽ പിന്നീട് ധാരാളം ശ്രദ്ധേയമായ വേഷങ്ങൾ ലാൽ ചെയ്തു. ഹിസ് ഹൈനസ്സ് അബ്ദുള്ള എന്ന ചിത്രത്തിൽ ഒരു മുസ്ലീം ഒരു നമ്പൂതിരിയായി മാറി വരുന്ന ഒരു കഥാപാത്രമായി അവതരിപ്പിച്ചു. കൂടാതെ ചില ശ്രദ്ധേയമായ അക്കാലത്തെ ചിത്രങ്ങൾ മിഥുനം, മിന്നാരം, തേന്മാവിൻ കൊമ്പത്ത് എന്നിവയായിരുന്നു. ഇതെല്ലാം വ്യാവസായികമായി വിജയിച്ച ചിത്രങ്ങളായിരുന്നു.

1996-മുതൽ പിന്നീട് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ മോഹൻലാലിന്റെ പ്രശസ്തിയും നായകപദവിയും ഉപയോഗപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും, സംവിധായകരും ലാലിനു വേണ്ടി ചിത്രങ്ങൾ നിർമ്മിച്ചു. ഇതിൽ പലതും ലാലിനെ ഒരു അസാമാന്യ നായകപദവി കൊടുത്തുകൊണ്ട് നിർമ്മിച്ച ചിത്രങ്ങൾ ആയിരുന്നു. ആറാം തമ്പുരാൻ,ഉസ്താദ്, നരസിംഹം, പ്രജ, നരൻ എന്നിവ ഇങ്ങനെയുള്ള ചിത്രങ്ങളാണ്. ഒരു സൂപ്പർസ്റ്റാർ എന്ന പദവി പൂർണ്ണമായും പ്രയോജനപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു ഇവ. ഈ നിരയിലെ ആദ്യ ചില ചിത്രങ്ങൾ വിജയിച്ചെങ്കിലും പിന്നീട് പല ചിത്രങ്ങളും പരാജയപ്പെടുകയും ധാരാളം വിമർശനങ്ങൾക്ക് വിധേയമാവുകയും ചെയ്തു. 90-കളുടെ അവസാനത്തിൽ പ്രിയദർശൻ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രം ഇതിൽ നിന്ന് വ്യത്യസ്തമായി വിജയിച്ചു.
ഇന്ത്യൻസ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജവംശം ആൻഡമാൻ നിക്കോബാർ ദ്വീപിലെ ജയിലിൽ അടക്കുന്ന പോരാളികളുടെ കഥ പറയുന്ന ഈ ചിത്രം ദേശീയതലത്തിലും ശ്രദ്ധേയമായ ഒരു ചിത്രമായിരുന്നു. 1997-ൽ മോഹൻലാൽ അഭിനയിച്ച് പുറത്തിറങ്ങിയ ഒരു ചിത്രമാണ് ഗുരു. വർഗീയ ലഹളയേയും, ആത്മീയതയേയും ചർച്ച ചെയ്ത ഈ ചിത്രം. ഓസ്കാർ അവാർഡിനുവേണ്ടിയുള്ള വിദേശ ചലച്ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയിരുന്നു. രാജീവ് അഞ്ചൽ ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇതേ വർഷത്തിൽ തന്നെ മമ്മൂട്ടിയോടൊപ്പം തുല്യ നായക പ്രാധാന്യമുള്ള ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലും ലാൽ അഭിനയിച്ചു. ഫാസിൽ സംവിധാനം ചെയ്ത ഈ ചിത്രം നല്ല വിജയം കൈവരിച്ചു. കൂടാതെ ആ സമയത്ത് തന്നെ ലോഹിതദാസ് സംവിധാനം ചെയ്ത കന്മദം എന്ന ചിത്രവും കഥയിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി.
1999-ൽ പുറത്തിറങ്ങിയ ഇൻഡോ-ഫ്രഞ്ച് ചലച്ചിത്ര സംരംഭമായ വാനപ്രസ്ഥം വിഖ്യാതമായ കാൻ ചലച്ചിത്രമേളയിൽപ്രദർശിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിദേശത്തും ഈ ചിത്രത്തിന് വളരെയധികം അഭിനന്ദനങ്ങൾ ലഭിക്കുകയുണ്ടായി. മികച്ച നടനുള്ള ദേശീയ അവാർഡ് രണ്ടാം തവണ മോഹൻലാലിന് ഈ ചിത്രം നേടിക്കൊടുത്തു. 2006-ലെ തന്മാത്ര എന്ന ചിത്രത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചു. 2007-ൽ പുറത്തിറങ്ങിയ പരദേശി എന്ന ചിത്രം സാമ്പത്തികമായി പരാജയം ആയിരുന്നു എങ്കിലും, മികച്ച നടനുള്ള കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരവും, ഫിലിം ഫെയർ പുരസ്കാരവും, ക്രിട്ടിക്സ് അവാർഡും ലാലിന് നേടിക്കൊടുത്തു. 2009-ൽ പുറത്തിറങ്ങിയ ഭ്രമരം എന്ന ചിത്രം ധാരാളം ജനശ്രദ്ധ ആകർഷിക്കുകയും, വ്യാവസായികമായി വിജയിക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു. ബ്ലെസ്സി സംവിധാനം ചെയ്ത രണ്ടാമത്തെ മോഹൻലാൽ ചിത്രമായിരുന്നു ഇത്.
courtesy:http://ml.wikipedia.org